പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും. ഇന്ന് രാവിലെ മന്ത്രിമാരും വിഴിഞ്ഞം എംഎല്‍എ എം വിന്‍സെന്റും അടക്കമുള്ളവര്‍ വീട്ടിലെത്തിയത്. ജോണിനെ കാണാതായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വീട്ടിലെത്തുന്നത്. മത്സ്യത്തൊഴിലാളികളെ കാണാതായ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് ജോണിന്റെ മക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം.മന്ത്രിമാര്‍ക്ക് മുന്നില്‍ തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ജോണിന്റെ കുടുംബം ഉന്നയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ അപകടത്തില്‍പ്പെട്ടാല്‍ രക്ഷപ്പെടുത്താന്‍ കൃത്യമായ സംവിധാനമില്ലെന്ന് ജോണിന്റെ മകന്‍ ജിനില്‍ പറഞ്ഞു. കടലില്‍ പോകുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് വൈകി വരുന്നത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് ബുദ്ധിമുട്ടിലാക്കുന്നണ്ട്. ഒരു മണിയോടെയായിരുന്നു പപ്പ കടലില്‍ പോയത്. രണ്ട് മണിക്കാണ് മുന്നറിയിപ്പ് സൈറ്റില്‍ വന്നത്. നാല് മണിക്കായിരുന്നു സൈറന്‍ മുഴങ്ങിയത്. ഈ സമയം പപ്പ കടലില്‍ എത്തിയിരുന്നുവെന്നും ജിനില്‍ പറഞ്ഞു.