ബിജെപി പട്ടികജാതി മോർച്ച തൃശൂർ റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി വികസന കോർപറേഷൻ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ പ്രതിഷേധിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് നടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പട്ടികജാതി സമൂഹത്തെ വഞ്ചിക്കുകയാണെന്നും, മുൻ ഇടതു സർക്കാരിന്റെ പട്ടികജാതി വിരുദ്ധ നയങ്ങളാണ് നിലവിലെ യുഡിഎഫ് സർക്കാരും തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ പട്ടികജാതി സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് സമഗ്ര പഠനം നടത്തി പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യകേരളം രൂപീകരിച്ചതിനുശേഷം ഭരിച്ച ഇടതു-വലതു മുന്നണികൾ പട്ടികജാതി സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴിൽ ഉൾപ്പെടെ എല്ലാ മേഖലകളിലും പട്ടികജാതി സമൂഹം പിന്നോക്കാവസ്ഥ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷം ഭരിച്ച സർക്കാർ പട്ടികജാതി വികസന നയം പ്രഖ്യാപിച്ചിരുന്നില്ലെന്നും, നിലവിലെ സർക്കാർ അടിയന്തരമായി പട്ടികജാതി വികസന നയം പ്രഖ്യാപിക്കണമെന്നും പന്തളം പ്രതാപൻ ആവശ്യപ്പെട്ടു. സ്കൂൾ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്റ്റൈപെൻഡ്, ലംപ്സം ഗ്രാന്റ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടില്ലെന്നും, കുടിശ്ശികയായ 377 കോടി രൂപ ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടികജാതി ഹോസ്റ്റലുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും, പട്ടികജാതി വികസന ഫണ്ട് വകമാറ്റുന്നതും ദുരുപയോഗം ചെയ്യുന്നതും ലാപ്സാകുന്നതും തടയാൻ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കേരളത്തിലെ പട്ടികജാതി വികസനത്തിനായി അനുവദിക്കുന്ന കോടിക്കണക്കിന് രൂപ സംസ്ഥാന സർക്കാർ ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്നും, കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടും ചെലവഴിച്ച ഫണ്ടും സംബന്ധിച്ച് ധവളപത്രം പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യപ്രഭാഷണം നടത്തിയ ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കാനും അട്ടിമറിക്കാനുമാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പട്ടികജാതി വകുപ്പ് മന്ത്രിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. കേരളത്തിലെ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള എം.എൽ.എമാർ സമൂഹത്തിന്റെ പ്രശ്നങ്ങൾ നിയമസഭയിൽ ശക്തമായി ഉന്നയിക്കുന്നില്ലെന്നും, ബിജെപി എം.എൽ.എമാരാണ് പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപി പട്ടികജാതി മോർച്ച നോർത്ത് ജില്ലാ പ്രസിഡന്റ് അഭിലാഷ് തയ്യൂർ അധ്യക്ഷത വഹിച്ചു. സിറ്റി ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, നോർത്ത് ജില്ലാ പ്രസിഡന്റ് രാജേഷ് കൊട്ടാരത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ അയിനിക്കുന്നത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്തുപറമ്പിൽ, സർജു തോയക്കാവ്, പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറിമാരായ ശരത് മൂത്തേടത്ത്, സജീവ് പള്ളത്ത് എന്നിവർ പ്രസംഗിച്ചു.
സോഷ്യൽ മീഡിയ–ഐ.ടി. കൺവീനർ ശ്രീജിത്ത് വാടാനപ്പിള്ളി, ജില്ലാ ജനറൽ സെക്രട്ടറി വിജിത് പാറളം, രതീഷ് നീലത്തുരുത്തി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
